നാഷണൽ സെന്റർ ഫോർ കോസ്റ്റൽ റിസർച്ച് രാജ്യത്തെ കടൽത്തീരങ്ങൾ കേന്ദ്രീകരിച്ചു നടത്തിയ പഠനത്തിന്റെ റിപ്പോർട്ടിൽ കേരളത്തിന് അപമാനകരമായ പരാമർശങ്ങൾ. രാജ്യത്തെ ഏറ്റവും വൃത്തിഹീനമായ കടൽത്തീരങ്ങൾ കേരളത്തിലേത് ആണെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.
ബീച്ചുകളിൽ നിക്ഷേപിക്കപ്പെടുന്ന മാലിന്യത്തിന്റെ കണക്കിലാണ് ഏറ്റവും മുന്നിൽ കേരളമുള്ളത്. പഠനത്തിന്റെ ഭാഗമായി സെപ്റ്റംബര്‍ മാസത്തിൽ എൻസിസിആർ നടത്തിയ ബീച്ച് ശുചീകരണ പരിപാടിയിൽ കേരളത്തിലെ അഞ്ച് ബീച്ചുകളിൽ നിന്ന് രണ്ട് മണിക്കൂറിനുള്ളിൽ നീക്കിയത് ഒൻപതര ടൺ മാലിന്യമെന്നാണ് റിപ്പോർട്ട്. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോസ്റ്റൽ റിസര്‍ച്ചിനു കീഴിലുള്ള എംഓഇഎസ് ലാബാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ലാബിന്‍റെ നേതൃത്വത്തിൽ നടത്തിയ ശുചീകരണ പരിപാടിയിൽ ബീച്ചുകളിൽ നിന്ന് 35 ടണ്ണോളം മാലിന്യം നീക്കിയെന്നാണ് വിവരം.
ഏഴ് ടണ്ണിന് അടുത്ത് മാലിന്യം നീക്കം ചെയ്ത തമിഴ്നാട് ആണ് രണ്ടാം സ്ഥാനത്ത്. തൊട്ടുപിന്നിൽ മഹാരാഷ്ട്രയും കർണ്ണാടകയുമുണ്ട്. തീരാ മലിനീകരണത്തിൽ ഏറ്റവും പിന്നിൽ ഒഡീഷയാണ് എന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.
ഏറെ വിനോദസഞ്ചാരികളെത്തുന്ന കണ്ണൂര്‍ മുഴപ്പിലങ്ങാട്, കോഴിക്കോട്, ഫോര്‍ട്ട് കൊച്ചി, ആലപ്പുഴ, കഴക്കൂട്ടം പെരുന്തുറ ബീച്ചുകളിലാണ് ശുചീകരണ യജ്ഞം നടത്തിയത്. ബീച്ചുകളിൽ കണ്ടെത്തിയ മാലിന്യത്തിൽ പകുതിയിലധികവും പ്ലാസ്റ്റിക്കാണെന്നും ഇവ നിക്ഷേപിക്കുന്നത് ബീച്ചിൽ സന്ദര്‍ശനത്തിന് എത്തുന്നവരാണെന്നും എൻസിസിആര്‍ പറയുന്നു. മാലിന്യത്തിൽ 20 ശതമാനം ഗ്ലാസ്സാണ്. കടലിൽ നിന്ന് തീരത്തടിയുന്ന മാലിന്യങ്ങളും മത്സ്യബന്ധന ഉപകരണങ്ങളും ബീച്ചുകള്‍ മലിനമാക്കുന്നതിൽ വലിയ പങ്കുവഹിക്കുന്നുണ്ട്. കടലിലേയ്ക്ക് ഒഴുകിയെത്തുന്ന കായലുകളിലും കനാലുകളിലും പുഴകളിലും നിക്ഷേപിക്കുന്ന ഗാര്‍ഗിഹ മാലിന്യങ്ങളിൽ ഒരു പങ്കും ബീച്ചിൽ എത്തിച്ചേരുന്നു.
രാജ്യത്തെ പ്രധാനപ്പെട്ട 22 ബീച്ചുകൾ മലിനമാക്കുന്നതിൽ ടൂറിസം അനുബന്ധ വ്യവസായങ്ങളാണ് മുന്നിലെന്നാണ് എൻസിസിആറിന്‍റെ കണക്ക്. മാലിന്യത്തിൽ അധികവും പ്ലാസ്റ്റികും ഗ്ലാസുമാണ്. പ്ലാസ്റ്റിക് കുപ്പികള്‍, കപ്പുകള്‍, കുപ്പികളുടെ അടപ്പുകള്‍, ഭക്ഷണം പൊതിയുന്ന പ്ലാസ്റ്റിക് തുടങ്ങിയവയാണ് ഏറെ. എൻസിആര്‍ ഡയറക്ടര്‍ എം വി രമണ മൂര്‍ത്തി പറഞ്ഞു. ബീച്ചുകള്‍ മലിനപ്പെടുന്ന രീതികള്‍ മനസ്സിലാക്കാനാണ് ശുചീരണ യജ്ഞം നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ ബീച്ചുകളിൽ നിന്ന്ശേഖരിച്ച മാലിന്യത്തിൽ ഭൂരിഭാഗവും ലഭിച്ചത് കോഴിക്കോട് സൗത്ത് ബീച്ചിൽ നിന്നായിരുന്നു. ഇതിൽ കൂടുതലും പ്ലാസ്റ്റിക് മാലിന്യങ്ങളായിരുന്നുവെന്ന് എൻസിസിആര്‍ പറയുന്നു. കൂടുതൽ ജനസംഖ്യയുള്ള നഗരങ്ങളോടു ചേര്‍ന്നുള്ള ബീച്ചുകളിൽ മാലിന്യവും കൂടുതലാണെന്ന് കണക്കുകൾ വെളിപ്പെടുത്തുന്നു. പതിവായി ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാലാണ് ഗോവയിലെയും ഒഡിഷയിലെയും മാലിന്യങ്ങള്‍ വളരെ കുറഞ്ഞിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ. ബീച്ചുകളിലെ മാലിന്യപ്രശ്നം സംബന്ധിച്ച് കൂടുതൽ വിവരങ്ങള്‍ ശേഖരിക്കാനായി തുടര്‍ന്നും പദ്ധതികൾ നടപ്പാക്കുമെന്ന് എൻസിസിആർ അറിയിച്ചു.